Skip to main content

കഥ... രാമഭദ്രൻ.

     പുക പടലങ്ങൾ ഉയർന്ന് എന്തൊക്കയോ രൂപങ്ങൾ ധരിച്ച് കാറ്റിന്റെ തേരേറി അകലുമ്പോൾ ചവറ് തീയിലേക്ക് അടിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു രേണുക.
നാളെ വിഷുവാണ് !
രാമഭദ്രൻ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കണി ഒരുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ.
അമ്മേ..വാൽക്കണ്ണാടി എവിടെ കിട്ടും.
ഒരു പ്രാവശ്യം അവൻ വന്നു ചോദിച്ചിട്ട് പോയി.സാധാരണ കണ്ണാടി മതിയെന്ന് പറഞ്ഞിട്ടും അവന് തൃപ്തിയായില്ല. എന്തിനും ഏതിനും പെർഫെക്ഷൻ വേണമെന്ന കാര്യത്തിൽ ഇപ്പോഴേ അവനും അച്ഛനെപ്പോലെ തന്നെ ശാഠ്യമുണ്ട്.

     പുഴ നീന്താൻ വാശി പിടിപ്പിച്ച കൂട്ടുകാർ തന്നെ തയ്യാർ എടുത്തപ്പോൾ വിലക്കി. അപകടമാണ്. മണൽ എടുത്ത കുഴികൾ ധാരാളം കാണും. ആര് അത് കേൾക്കാൻ !
അക്കരെ കാണുന്ന മുളങ്കുറ്റിയിൽ പിടിച്ചിട്ട് തിരിച്ചു നീന്താം.ബെറ്റുണ്ടോ?
ആരോ അപ്പോൾ ഒരു കുല പഴത്തിന് ബെറ്റു വച്ചു...! തിരിച്ചു നീന്തിയതുമാണ്...! ഒന്നാം വിവാഹ വാർഷികത്തിന് കുഞ്ഞിന് അച്ഛന്റെ പേര് തന്നെ ഇട്ടു. രാമഭദ്രൻ.

     രേണുകയുടെ മനസ്സ് ഒന്നു പിടഞ്ഞു. മുന്നിൽ കത്തിയിരുന്ന ചവറ് കൂന കെട്ട് അപ്പോൾ ഒരു ചിതയെന്ന പോലെ പുകയാൻ തുടങ്ങിയിരുന്നു.
രാമ ഭദ്രാ....
ആ വിളി പക്ഷേ , ഉള്ളിൽ നിന്നും ഉയർന്നില്ല. കണിക്കൊന്നപ്പൂ തേടി ദൂരെ എവിടെയെങ്കിലും അവൻ പോയിട്ടുണ്ടാകും. കൊന്നമരത്തിന്റെ തുഞ്ചായക്കൊമ്പിലേക്ക് അവൻ പിടിച്ചു കയറും...  രേണുകയുടെ കണ്ണിൽ പെട്ടെന്ന് ഇരുട്ടു കയറി. അവൾ ഒരിടത്ത് തളർന്ന് ഇരുന്നു പോയി.

     ആളനക്കം കേട്ടാണ് അവൾ നേരെ മുന്നിലേക്ക് നോക്കിയത്. അയൽവക്കത്തെ ചിലരൊക്കെ കടന്നു വരാൻ മടിഞ്ഞ് പാതി വഴിയിൽ നിൽക്കുന്നു.
എന്താ..എന്തു പറ്റി.. !
അവളുടെ പരിഭ്രമത്തിന് തീ പിടിച്ചു കഴിഞ്ഞിരുന്നു.
ആരൊക്കെയോ അപ്പോൾ അവളുുടെ അടുത്തക്ക് നടന്നു. ആണുങ്ങളും കുറച്ചു പേർ വന്നു ചേർന്നു. അതോടെ മുറ്റത്തു കുഴിക്കലായി, മുളങ്കുറ്റി നാട്ടലായി.... കുരുത്തോല മുറിക്കലായി..രേണുക മാത്രം അനങ്ങിയില്ല. അവൾ ഒരു പ്രതിമ പോലെ ഇരുന്നു.

              ------------------------
      താന്നിപ്പാടം ശശി.
-----------------------

   

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------