Skip to main content

Posts

കവിത...... മദ്യം

കള്ളും, സർക്കാർ ചാരായവുമീ റോഡരികൊക്കെ നിരന്നൊരു കാലം പാനം ചെയ്യുക ഭൂഷണമല്ലാ പാപികളെന്നേയാരും കരുതൂ ഇന്നതിലൊന്നങ്ങില്ലാതായി ഉള്ളതിനെന്നാൽ ബലവും കെട്ടു മദ്യം മറ്റൊരു പേരിലിറങ്ങി മലയാളക്കരയാകെ നിറഞ്ഞു മാന്യത വേണോ മദ്യം വേണം മത്തുപിടിച്ചൊരു തലയും വേണം നാലാൾ ചേർന്നാൽ വിഷയംതന്നെ നന്നായ് പൂശിയ കഥയാണല്ലോ ! ചായ കുടിക്കാൻ ക്ഷണമിന്നില്ലാ സ്മോളൊന്നാകാമെന്നായ് മാറി നാലാൾ കേട്ടാൽ മോശം തോന്നും നാളതു പണ്ടേ മാറിപ്പോയി നാരികളീ വഴി വന്നുതുടങ്ങി ന സ്ത്രീയെന്നതു ചൊല്ലിൽമാത്രം കുട്ടികളൊപ്പം കൂടുന്നുണ്ട് 'വർജ്ജന ' മിനിയതു കനവിൽമാത്രം.                     ------------------------------------               താന്നിപ്പാടം ശശി ------------------------------------------

കവിത....... ഇരുട്ടടി

തൂണതു താഴ്ത്താൻ പറ്റുന്നെങ്കിൽ ഫ്ലാറ്റതു പൊങ്ങും പുഴയിൽപ്പോലും നിയമംപോലും സാധൂകരിക്കും നയചാതുര്യം വേണ്ടതിനൊത്താൽ പലദിനമങ്ങനെ പുലരുമ്പോഴും ചിലനാൾ പെട്ടാൽ പെട്ടതുതന്നെ അറിഞ്ഞില്ലെന്നൊരു വാദമുയർന്നാൽ തരികിട വാദം പൊളിയേയുള്ളൂ കുഗ്രാമത്തിൽ കുറയും വിലയിൽ കുടിലിനു വേണ്ടതു വാങ്ങുന്നോരും പൊല്ലാപ്പുണ്ടോ, യറിയാനായി കേറിയിറങ്ങുമോഫീസ്സുകളിൽ ഫ്ലാറ്റുകൾ വാങ്ങുമുടമകൾ, പക്ഷേ അവരിൽപ്പെടുമോ, കേറിയിറങ്ങാൻ ! പണിഞ്ഞോർ ചൊന്നാൽ വേദമവർക്ക് പറയും പണത്തിനു വാങ്ങിക്കൂട്ടും പാവങ്ങളിലെ പാവപ്പെട്ടോർ പലതുംകൊണ്ടവർ എളിമയുമുള്ളോർ ദശലക്ഷങ്ങളാൽ ഫ്ലാറ്റുകൾ വാങ്ങും ഫർണീഷിങ്ങിനോ പാതി മുടക്കും നടപ്പതുദൂരം പോകാൻ വാങ്ങും ന്യൂജെൻ കാറുകളൊന്നോ രണ്ടോ തുരുത്തുകളായി ജീവിച്ചോരുടെ തടയണ മാറ്റാൻ സർക്കാർഫണ്ടും.                     ------------------------------                താന്നിപ്പാടം ശശി -------------------------------------------

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കേരളഗാനം

സസ്യശ്യാമളകോമളം ജലവൃദ്ധി നേടിയ നാടുകൾ സ്വസ്ഥതയ്ക്കൊരു വിഘ്നമില്ല സുതാര്യകേരളനാടിതിൽ ജാതിയുണ്ട്, മതങ്ങളുണ്ട് തടസ്സമല്ലവ നിത്യവും ഭാവുകങ്ങളുയർത്തിടുന്നു ഭവിഷ്യഭാസുര നാടിനായ് ഐക്യമോതുമൊരായിരം മലമേടുകൾ കൈപിടിച്ചപോൽ രക്ഷ നല്കി വിരിച്ചിടുന്നു മഴയ്ക്കു മാമരശാഖയും ഒത്തുചേർന്നൊരുലക്ഷ്യമാക്കി വളർത്തിടും ദൈവനാടു നാം ലോകമാകെ പകർന്നിടും മലയാളനാടു ചരിത്രവും.                 ------------------------------------        താന്നിപ്പാടം ശശി --------------------------------------

മുല്ലയും തേന്മാവും

മുറ്റത്തു പൂവിട്ട മുല്ലയ്ക്കു ചേർന്ന - ചേണുറ്റ കമ്പാർന്ന പൂത്തുള്ള വൃക്ഷം കോലാറു പൊക്കത്തിനൊത്തുള്ള വണ്ണം കാറ്റൊത്തുയാട്ടം നടത്തുന്നു മാവും എന്തെന്നു ഭാവങ്ങളുല്ലാസയാട്ടം ,രണ്ടാളു ചേർന്നങ്ങു ചെയ്യുന്ന നേരം ഉള്ളാലെ കണ്ടും രസിക്കുന്നു ഞാനും കണ്ടെത്തി കാന്തയുമെന്നോടു ചേർന്നാൻ മുല്ലയ്ക്കു രോഷം കലർന്നുള്ള നോട്ടം പൊത്തിപ്പിടിച്ചുള്ള ശക്തിപ്രയോഗം വേണ്ടെന്നു ചൊല്ലുന്നു നിശ്ശബ്ദഭാവം കാണാതെയാട്ടത്തിലാഴുന്നു മാവും ഒന്നോർത്തുനോക്കിപ്പറഞ്ഞാലുമൊക്കും കാന്തയ്ക്കു ദുർച്ചിന്തയാളുന്നവണ്ണം 'പെണ്ണേ നിനയ്ക്കൊത്ത ചങ്ങാതി 'ചൊന്നാൻ കണ്ണിൽ ചിരിച്ചാർത്തു തഞ്ചം മൊഴിഞ്ഞാൻ.                ----------------------------------------           താന്നിപ്പാടം ശശി --------------------------------------------

പ്രേമം

എന്തെന്നറിയാത്ത നൊമ്പരം തീർക്കുന്ന ആലസ്യമാകുമോ പ്രേമം സങ്കോചമേറിപ്പറയാൻ മടിക്കുന്ന സങ്കല്പമാകുമോ പ്രേമം                     (എന്തെന്നറിയാത്ത..... സ്വപ്നത്തിൻ ഭാണ്ഡം തുറന്നിട്ടു നോക്കുന്ന ജിജ്ഞാസയാകുമോ പ്രേമം ആർത്തുല്ലസിച്ചെത്തി കോരിത്തരിപ്പായ ചാറ്റൽമഴയാണോ പ്രേമം                     (എന്തെന്നറിയാത്ത...... ഏതെന്നു കാട്ടാതെയുള്ളിൽ ത്രസിക്കുന്ന ആനന്ദമാകുമോ പ്രേമം പേരെന്തുമാകട്ടെ ! യാകെത്തരിപ്പിച്ച ലോലവികാരമീ പ്രേമം !                     (എന്തെന്നറിയാത്ത......                        ------------------------------------------         താന്നിപ്പാടം ശശി -------------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------