പാർട്ട് ടൈം സ്വീപ്പർ ദേവയാനിയോട് അടുത്ത ദിവസം മകളെയും കൂട്ടി ചെല്ലാനാണ് സൂപ്രണ്ട് പറഞ്ഞത്. അങ്ങോട്ടു പറയുന്നതൊന്നും കേൾക്കാതെ സംസാരിച്ചതു കൊണ്ട് കാര്യങ്ങൾ വേണ്ട വിധം വിശദമാക്കാൻ കഴിയാതെ മടങ്ങേണ്ടിയും വന്നു
പിറ്റേന്ന് മകളെ കൂട്ടി ചെന്നപ്പോഴും ദേവയാനി പരാജയപ്പെടുകയായിരുന്നു. പിന്നെ മകളെ പരിചയപ്പെടുത്തി കൊടുത്തതോടെ സൂപ്രണ്ട് ഫയൽ അടച്ചു വെച്ച് അങ്ങോട്ടു തിരിഞ്ഞു.
' എന്തിനാ നിർമ്മലെ ഇങ്ങനെ വേവലാതിപ്പെടുന്നത്. ഈ ,പ്രായത്തിൽ കുറച്ചു മഞ്ചാടിക്കുരു ശേഖരിക്കാൻ കഴിയുന്നത് നല്ലതല്ലേ. '
അവരുടെ കണ്ണിന് വല്ലാത്തൊരു തിളക്കമായിരുന്നു .ജരാനരകളെ മറച്ചിട്ടുണ്ടെങ്കിലും ഒരു ശോണിമ കവിളിൽ മിന്നി നില്ക്കാൻ ഇടം നേടി. അവൾ ഒന്നും പറഞ്ഞില്ല. തികട്ടി വന്നതൊക്കെ ഒതുക്കുകയും ചെയ്തു. അവരുടെ ചുണ്ടിലെ ലിപ്സ്റ്റിക്കിൽ നിന്നും രക്ഷപ്പെട്ടു നില്ക്കുന്ന ഭാഗത്തെ കറുപ്പിൽ അവൾ അറപ്പോടെ നോക്കി.
' അമ്മയാകുമ്പോൾ വേണ്ട അമ്മുമ്മയാകുമ്പോഴെങ്കിലും ഇടയ്ക്ക് ബോറടി മാറ്റാൻ കുറച്ച് എടുത്തു വെച്ച് ഓമനിക്കാമല്ലോ.'
നല്ല തോതിൽ മഞ്ചാടിക്കുരു ശേഖരമുള്ള സൂപ്രണ്ട് കുറച്ച് എടുത്തു വെച്ച് വർണ്ണിക്കുന്ന കേട്ടപ്പോൾ നിർമ്മല വല്ലാതെ ആയി.ദേവയാനിയും മകൾ ഇതൊക്കെ കേൾക്കുന്നല്ലോ എന്നോർത്തു വിഷമിച്ചു.
' അതുകൊണ്ട് ആരെങ്കിലും പ്രേമിച്ചാൽ തടയണ്ട. നമുക്ക് മഞ്ചാടിക്കുരു കിട്ടുമല്ലോ. '
സൂപ്രണ്ട് ശൃംഗാരം മുറ്റി ഇളകിയാടി ഉറക്കെ ചിരിച്ചു. ബാക്കി വന്നത് ഒന്നു നിർത്തിയിട്ട് ചിരിച്ചു തീർക്കുകയും ചെയ്തു. എന്നിട്ട് നിർമ്മലയുടെ കൈത്തണ്ട ഉള്ളം കൈയിൽ ചേർത്ത് അമർത്തി പതുക്കെ ഞെരിച്ചിട്ട് ചോദിച്ചു.
' എന്റെ സഹായം വേണമെങ്കിൽ പറഞ്ഞോളൂ. വേണോ '
' വേണം മാഡം. '
നിർമ്മല കിട്ടിയ പഴുതിൽ ഇരച്ചു കയറി.
' ഒരുപാട് മഞ്ചാടിക്കുരു ഇതിനകം ശേഖരിച്ചിട്ടുള്ള മാഡത്തിന്റെ മോനോട് എന്നെ ശല്യം ചെയ്യരുതെന്ന് ഒന്നു പറയണം '
മിഴിച്ചിരുന്നു പോയ അവരുടെ മുന്നിലൂടെ അമ്മയും മകളും പുറത്തു കടന്നിട്ടും സൂപ്രണ്ടിന് ആ നോട്ടത്തിൽ നിന്നും പിന്തിരിയാനായില്ല.
--------------------
താന്നിപ്പാടം ശശി.
------------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment