Skip to main content

Posts

കവിത... അമ്മയും കുഞ്ഞും.

മൃദുലകോമളം അമ്മതന്നിളം കരതലത്തിലാ കുഞ്ഞു ശാന്തമായ് കരയുമാക്കരൾ മന്ദഹാസയായ് തിരിയുമാശ്രമം പാൽക്കുടത്തിനായ് ഹൃദയഹാരിയായ് കൊഞ്ചുമമ്മയോ ശമനമാക്കിടും കുഞ്ഞുശാഠ്യവും നിപുണനായൊരാൾ കർമ്മമേകിടും അതിവിശിഷ്ടമാം ശില്പമൊന്നുപോൽ ധരണിതന്നിലീ ബന്ധമത്രയും ഉപരിതന്നെയീ കാലമെങ്കിലും അകിടിലൂറിടും പാലിനൊക്കുമോ നിറമതേറ്റുവാൻ ഹൃദ്യമെങ്കിലും !                ----------------------------           താന്നിപ്പാടം ശശി -----------------------------------

കവിത ... പടുജന്മം

പ്ലാവില ചുരുളുന്നു കുത്തിയമട്ടിൽത്തന്നെ മീങ്കലവാവട്ടത്തിൽ മാറാല കരിയുന്നു സഞ്ചിയുമായിപ്പോയയമ്മയും തിരിച്ചെത്തി സങ്കടമറിഞ്ഞില്ല പീടികക്കാരനത്രേ പട്ടിണി മൂന്നക്ഷരം മരണംപോലെതന്നെ ജീവിതമതുപോലെയക്ഷരം മൂന്നിൽ നില്പൂ ഏതെടുക്കണമെന്നു ചിന്തിച്ചുപോകുന്നേരം അന്ത്യമാം ശാന്തിമന്ത്രം മനസ്സിൽ തെളിയുന്നു അമ്മയ്ക്കു കുഞ്ഞുന്നാളിൽകിട്ടിയ പിള്ളവാതം വാർദ്ധക്യനടപ്പതിൽ ഭാരമായ് ചുമക്കുന്നു ഹൃദ്‌രോഗബാധയേറ്റു ചുള്ളിക്കെട്ടതുപോലെ തിണ്ണയിൽ വെറുംപായിലച്ഛനും ദ്രവിക്കുന്നു പെങ്ങളങ്ങൊരുവന്റെ കൂടെയിറങ്ങിപ്പോകേ സങ്കടക്കയത്തിലെ ജലമൊരല്പം താഴ്ന്നു വൈകാതെ കേട്ടു പിന്നെ യവളെച്ചതിച്ചത്രേ പുന്നമരത്തിൻ കൊമ്പിലവളാ ഭാരം തൂക്കി പിന്നെ, ഞാനല്ലേ ചൊല്ലാമിത്തിരി വെള്ളം വേണം തൊണ്ടയും വരണ്ടല്ലോ ഗദ്ഗദമോളംവെട്ടി നടക്കില്ലിരിക്കില്ല കിടപ്പും സുഖമല്ല മനുഷ്യനെന്ന സംജ്ഞയെനിക്കു ചേരില്ലൊട്ടും ഇഴഞ്ഞു നീങ്ങാം പക്ഷേ സമയമേറെ വേണം അതിനും പറ്റാതിപ്പോൾ വണ്ണവും കൂടിടുന്നു പറയൂ ഞാൻ കാണുന്ന മൂന്നക്ഷരത്തെത്തന്നെ പതുക്കെ പ്രാപിക്കട്ടെ എന്തിനീ പടുജന്മം.                -----------------...

ഹൈക്കു

താംബൂലരസം ചില്ലിൽച്ചിത്രങ്ങൾ ഇളിഭ്യച്ചിരി.           ×× അമിതാസക്തി ക്യൂ വളഞ്ഞുപുളഞ്ഞ് മദ്യകേരളം.           ×× വറ്റിവരണ്ടു കനവുള്ള കരൾ നനഞ്ഞ കണ്ണ്.           ×× അമ്മത്തൊട്ടിൽ നാളേറേ നിശ്ശബ്ദം ഇന്നൊരനക്കം.           ×× ചെപ്പടിവിദ്യ ആളുകൾക്കുന്മാദം പോക്കറ്റടിച്ചു.           ×× കരകയറാൻ സമുദ്രം അലറുന്നു വനരോദനം.           ××                --------------------------------           താന്നിപ്പാടം ശശി -----------------------------------

പുലരിപ്പാട്ട്

പൂർവ്വാംബരത്തിലെ ചെങ്കതിർ കണ്ടു ഞാൻ ഇന്നിലേയ്ക്കെത്തിയ നേരത്ത് പാലുള്ള കുപ്പിയെൻ മുന്നിലേയ്ക്കെത്തിച്ച് നാണത്തിൽ മുങ്ങി നീ നില്ക്കണ് എന്തുവിശേഷം ഹൂറിയെന്നുള്ള മട്ടിൽ ഞാൻ നിന്നെയും നോക്കവേ ഒന്നു വേഗം തരൂ പോകട്ടെയെന്നുള്ള ദൈന്യത്തിൽ നീയെന്നെ നോക്കുന്നു മുറ്റത്തെ മുല്ലയൊരായിരം പൂവുകൾ മെത്തപോൽ മണ്ണിൽ വിരിച്ചത് നോക്കിക്കൊതിച്ചു നീ നില്ക്കുമ്പോളെൻ മനം മാറ്റിപ്പിടിക്കുന്നു സീനത്.                ------------------------          താന്നിപ്പാടം ശശി ----------------------------------

ഭരണിപ്പാട്ട്

വന്നുകുളിച്ചെന്റെ വസ്ത്രവും മാറ്റീട്ടും വായിൽ നിറയുന്നു ഭരണിപ്പാട്ട് രേവതിനാളിൽ ഞാനമ്പലം പൂകുമ്പോൾ ഇവ്വിധം മാനക്കേടോർത്തതല്ല തന്നാനം തന തന്നാനം തന തന്നാനം തന തന്നാനം രോമാഞ്ചകഞ്ചുകം വാരിപ്പുതച്ചൊരാൾ രണ്ടു മുളന്തണ്ടിൽ താളമിട്ട് ദേവിസ്തുതിയെന്ന ഭാവത്തിൽ ചീറ്റുന്നു ദേവിയെച്ചേർത്തുള്ളസഭ്യവർഷം തന്നാനം തന തന്നാനം തന തന്നാനം തന തന്നാനം ഏറ്റു പാടുന്നോരും കൂട്ടത്തിൽ കൂത്താടി മാറ്റൊത്ത ഭാവത്തിലാടിടുന്നു കൂട്ടങ്ങളീവിധമൊന്നായിയെത്തുമ്പോൾ അമ്പലമുറ്റം ഹാ ! ചെന്താമര തന്നാനം താന തന്നാനംതാന തന്നാനം താന തന്നാനം പ്രാകൃതഭക്തിയ്ക്കു ചേർന്നതാണെങ്കിലും വൈകൃതം കാലത്തിനൊത്തതാണോ ഈണമെൻ നാവിൽ പിടയ്ക്കുന്നു നിർത്തട്ടെ ! നാണക്കേടാവും ഞാൻ വാ തുറന്നാൽ തന്നാനം താന തന്നാനം താന തന്നാനം താന തന്നാനം                --------------------------------         താന്നിപ്പാടം ശശി --------------------------------- 

കവിത.... മഴക്കാറ്

മഴമുകിലു തുഴയുവതു മാനത്തു കാണുകിൽ മനമിതിലുമുയരുമൊരു തീമഴക്കാറാകെ മഴമണികളുതിരുവതു മണ്ണിന്നു ഹർഷവും ചുമരുകളിലൊഴുകുവതു കണ്ണീരു  വർഷവും പുലരിമിഴി തുറയുവതു കണ്ടാൽ നടകൊള്ളും ഇരുളലകളിലിടറി പുരയെത്തുന്നു രാവിൽ പുരകളിലെ 'യടികള 'തു തീർന്നാലുമുണ്ടതിൽ എളിയ ചില പണികളതു ചെയ്യണമെന്നതും പിരിയുമതിനുപണമതിലു പറ്റും കുറഞ്ഞാൽ പുരയതിലെ ചെലവതിനുമൊക്കില്ല ശിഷ്ടം തരുണദശയിലശരണയായ്ത്തീർന്നതു കഷ്ടം തുണതരുവതിനിണയതിനു തന്നില്ല ഭാഗ്യം പുകയുമതുമനമിതിലെ ശാന്തി വറ്റിക്കവേ തുണതരുമൊരു തണലതു ദാഹിച്ചു പിന്നെയും അഗതികളിലഗതികളു രണ്ടമ്മമാരെത്തി അനുഭവമധുഫലമധുരം നീട്ടുവാൻ കൂടെ.                           ----------------------------------െ                   താന്നിപ്പാടം ശശി ----െ-െ--ൃ-െ-----------------------------

കവിത... ആ ദിനം

ഓർക്കുകിലോമനേ നീയെനിക്കത്ഭുതം തീർക്കുന്നതോരോ നിമിഷം കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ ശൂന്യമീ ജീവിതമാകെ നിൻഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പു ഞാൻ കണ്ടതൊക്കെയും നീളെ കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ ഭാവിതൻ സിന്ദൂരധൂളി പോക്കുവെയിലിന്റെ ശോഭയിൽ നാമന്നു നേർക്കുനേർ തമ്മിലടുക്കേ മന്ദഹാസം നിന്റെ നാണമായ്ത്തീർന്നുടൽ പൂത്തണ്ടുപോലെയുലഞ്ഞു.                    ---------------------------------              താന്നിപ്പാടം ശശി ---------------------------------------