Skip to main content

ഒരു ഡയറിക്കുറിപ്പ്.

     പിരിയാൻ നേരത്ത് നീ ചിരിച്ചപ്പോൾ നിന്റെ ചിരിയിൽ ആയിരുന്നില്ല എന്റെ ശ്രദ്ധ. നിന്റെ കണ്ണുകളിലെ തിളക്കത്തിൽ ആയിരുന്നില്ല എന്റെ കണ്ണുകൾ.
നിന്റെ മനസ്സിലേക്ക് ഊളിയിട്ട് ഇറങ്ങുകയായിരുന്നു ഞാൻ.
     ആ പിച്ചക്കാരനോടു നീ മുട്ടു കുത്തി നിന്നു ചോദിച്ചില്ലേ. അപ്പുപ്പന്റെ വീട് എവിടെയാണെന്ന്.
അങ്ങ് ദൂരെ.. എന്ന് അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. അപ്പോൾ തന്നെ അടുത്ത ചോദ്യവും ഉണ്ടായല്ലോ.
മക്കൾ എന്തു ചെയ്യുന്നു.
അവർ നല്ല നിലയിൽ തന്നെ....
ഗദ്ഗദത്തിൽ തട്ടി  മുറിഞ്ഞു പോയ വാക്കുകളിൽ പിടിച്ച്  നീ കുറെ നേരം കൂടി അവിടെ ഇരുന്നു. നല്ല നിലയിൽ... നല്ല നിലയിൽ ... എന്ന് പിറു പിറുത്തു കൊണ്ട്.
     അയാൾ പിന്നെ അവിടെ ഇരുന്നില്ലല്ലോ. നിന്നെ അനുഗ്രഹിച്ച് കടന്നു പോയി.
     നടക്കുന്ന വഴിയത്രയും നിന്നെ ആയിരുന്നില്ല ഞാൻ ശ്രദ്ധിച്ചത്.നിന്റെ മനസ്സിനെ..... അതിനിടയിൽ ഞാൻ നിന്നോട് എന്തോ ചോദിക്കാൻ ശ്രമിച്ചിരുന്നു. അപ്പോഴേക്കും നമ്മൾ ബുക്ക് സ്റ്റാളിനു മുന്നിൽ എത്തിയിരുന്നു. അപ്രതീക്ഷിതമായിരുന്നല്ലോ നിന്റെ നീക്കം.
     രണ്ടോ മൂന്നോ ആനുകാലികങ്ങൾ വാങ്ങി നീ സഞ്ചിയിൽ ഇട്ടു. പിന്നെ ബസ് ബേ എത്തിയപ്പോൾ ഞാനാണ് നിന്നിലും മുമ്പ് ആ ഇടവഴിയിലേക്ക് നോക്കിയത്. നീ പെട്ടെന്ന് യാത്ര പറഞ്ഞ് അതിലെ നടന്നു തുടങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു.
     ശരി.സുമേഷ് നാളെ കാണാം എന്ന് പറഞ്ഞ് നീ തിരിഞ്ഞപ്പോൾ ഞാൻ അതിശയിക്കാതിരുന്നത് അതുകൊണ്ടാണ്.
എനിക്ക് പെട്ടെന്ന് പിരിഞ്ഞു പോകാൻ ആവില്ലായിരുന്നു. കുറച്ചു നേരം കൂടി എനിക്ക് നിന്നെ കാണണമായിരുന്നു. ബസ് ബേയിൽ ഇരുന്ന് നിറഞ്ഞ മനസ്സു കൊണ്ട്.....

               ------------------------
          താന്നിപ്പാടം ശശി.
-------------------------

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------