Skip to main content

Posts

കവിത... വഴിവക്കിൽ

പാതവക്കിൽ തണലറ്റു നില്ക്കുന്നു പാതി വെന്തൊരു പാഴ്മര ഭീമൻ പഥികരായവർ എത്രയോ നെടുവീർപ്പ് പടുപടായെന്നു വിട്ടങ്ങു നിന്നിടം ! ഏസി മൂളുന്ന വാഹനം കിടപ്പുണ്ട് ഏറിയാലിരുപത് തികയാത്ത പയ്യനും ഫോണിലെന്തോ കണ്ടു രസിക്കുന്നു പതുപതുത്ത സീറ്റിൽ ചാഞ്ഞവൻ വയൽത്തടംപോലെ ചുണ്ടു വരണ്ടു ഇറ്റു വെള്ളം കുടിക്കുവാനായെങ്കിൽ നോട്ടം നീളെ നീണ്ടങ്ങ്, കണ്ടൊന്ന് വെയിലു താണ്ടണം ,കടയുണ്ട് ദൂരയായ് പണ്ടീ വഴിയോരം നീളെ കശുമാവിൻ നിരകളായിരുന്നന്നങ്ങിരുവശം പഴുത്ത മാങ്ങകൾ നല്ലോണം തുടച്ചിട്ട് ചവച്ചു നീരിറക്കുന്നതതോർത്തയാൾ കാലം മാറി, നാടിതും മാറിപ്പോയ് കായലായി റോഡിതു വീതിയിൽ ഭാരവണ്ടികളിരച്ചു കടന്നുപോയ് ഭാരമായിരുന്നയാൾ വഴിവക്കിൽ.                     ------------------------------------              താന്നിപ്പാടം ശശി --------------------------------------------

വാ തുറന്നാൽ..

പറയാനുള്ളതു വായിൽ വന്നാൽ തിരയാനുള്ളതു തിരയുക വേണ്ടേ നമ്മുടെ നായകരായവരൊന്നും അതിനൊരു നേരം കാണുന്നില്ല വായിൽ തോന്നിയാൽ കോതയ്ക്കുണ്ടോ വകതിരിവെന്നൊരു സാധനമുള്ളിൽ കൈയടി നേടാൻ കഴിയുന്നെങ്കിൽ കൈയോടവയെ വാരിത്തൂവും വിദ്വാന്മാരിലുമുണ്ടീ വകകൾ വായ തുറന്നാൽ വിദ്യ മടങ്ങും ആളൊരു വിദ്വാനാണെന്നൊരുവൻ അറിയാൻവേണ്ടി പറഞ്ഞാ,ലേശാ നല്ലൊരു രൂപം വേഷവുമിണങ്ങും മാന്യത തൊട്ടങ്ങെടുക്കാം വേഗം വായ തുറന്നാൽ തീർന്നു നമ്മുടെ മ്ലാനത മൊത്തം മുഖമങ്ങണിയും സഭ്യത  എന്തെന്നറിയാത്തോരുടെ ലഭ്യത നാട്ടിൽ കുറയില്ലെന്നും ഒത്തുനടക്കാനാവില്ലെങ്കിൽ ചത്തുകിടക്കുകതന്നെവേണ്ടൂ.                     ----------------------------            താന്നിപ്പാടം ശശി -----------------------------------------

കവിത.....ദുരിതം

ഒരുമയിലരിശം വീണുകഴിഞ്ഞാൽ പൊതുവഴിയെന്നതു കാഴ്ചയിലില്ല അടിപിടികൂടി ജയിക്കുകയെന്നത് ചിലരുടെ വാശിയിലുള്ള വികാരം ഏഷണി, ഭീഷണി അതിനിടെ സമരം വണ്ടി നിരത്തിലിറങ്ങാതകലും മിന്നൽസമരം കഷ്ടതയേകും ബഹുജന ഹൃത്തിൽ പരിഭവമേറ്റും പമ്പരവങ്കർ പൊതുജന,മെന്നാൽ സഹനംകൊണ്ടതു മൂടി മറയ്ക്കും കനിവതു വേഗം തരണേയെന്നൊരു പരിഭവഭാവംമാത്രമവർക്കും അധികാരികളോ നിദ്ര നടിക്കും അഭിനയമികവതു മത്സരമാക്കും എന്തിനു പറയണമിക്കാര്യങ്ങൾ! പൊതുജനമല്ലോ നന്നാകേണ്ടൂ                     --------------------------------               താന്നിപ്പാടം ശശി. --------------------------------------------

കവിത......പ്രിയേ...

സങ്കല്പ വായുവിമാനത്തിലേറി ഞാൻ എന്നും വരാറുണ്ട് ചാരെ നീയുറങ്ങീടുമറയുടെ ജാലകം വിരി നീക്കിക്കാട്ടുമെന്നെ തൂവെള്ള വിരിപ്പിന്റെയോരത്തു ചേർന്നു കാത്തുമടുത്തയുറക്കം ചുണ്ടിലെ പരിഭവപ്പൂവതു വാടി ചേർന്നുപതിഞ്ഞതും കാണും ആ മുഗ്ദ്ധയൗവന സുന്ദര രൂപമെൻ ആത്മാവിൽ രോമാഞ്ചമാകെ നെഞ്ചുടൻ തേങ്ങുന്നു മിഴികളിലശ്രു ചാലുകളാകുന്നു വേഗം.                     ---------------------------------------               താന്നിപ്പാടം ശശി. ------------------------------------------

കവിത...... വിടവാങ്ങൽ

പതിയോടൊത്തു പിരിഞ്ഞു പോകയാൽ പടിവാതിൽമറപറ്റി വിങ്ങിനാൻ അരുതെന്നമ്മ വിലക്കവേ ചൊടി അവളോടൊത്തു വിറച്ചു താളമായ് അറിയാതമ്മ വിതുമ്പി നില്ക്കവേ അമരുന്നാ തനു ശേഷിയറ്റപോൽ ചെറുകുഞ്ഞായി ചുമന്നു പിന്നെയും ചെറുതായൊന്നു തലോടിയങ്ങനെ പരിഹാസം ചൊരിയാൻ വരൻ ചാരെ പതിയേ മേനി വിടർത്തവേ വീണു കരയുന്നാർത്തു വിളിച്ചവൾ വീണ്ടും കരയാനമ്മയുമൊപ്പമപ്പോഴും അടിവെക്കാൻ മടി കൂടുമാ പ്രായം പടിയങ്ങിങ്ങു നിരങ്ങിയൂർന്നതും പിടി വിട്ടങ്ങു തെറിച്ചു മണ്ണതിൻ മടിയിൽ.. !കൈത്തലമാട്ടിമാഴ്കയായ് കൈയയച്ചൊന്നു തലോടി വാത്സല്യം ' കരയല്ലേ സുഖമായ് കഴിഞ്ഞിടാം തനിച്ചാണമ്മയതും മറക്കണം തുണയെന്നും കണവൻ , മറക്കുമോ ? ജനനത്തോടെ പിതാവുമീ ദിനം ജനനിക്കു മേലെ, യേറുമെന്റമ്മ... ' ഇതുപോൽ ചൊല്ലിയിരുന്നു, കാലംപോയ് അവിവേകം, മകളേ..പുലമ്പുന്നോ !' കനവോടൊത്തകലെയെങ്കിലുമാ - കനലുള്ളിൽ പടരാതെ നോക്കിടാം ട്രെയിനെത്തും, സമയം കളഞ്ഞു നീ കരയുഗ്മത്തെ വിടർത്തിനാനമ്മ കരിമേഘം ചൊരിയാൻ തുടങ്ങിനാൻ കൈകളിൽനിന്നു പിടിവിട്ടുയരും കിളിയെപ്പോലവളങ്ങു നീങ്ങിനാൻ, കരളും ചീന്തിയെടുത്തു വണ്ടിയും.                 ...

കവിത ........ കടപ്പുറത്ത്

തുണിയഴിച്ച് കാറ്റേറ്റും വെയിലേറ്റും കടപ്പുറത്ത് കിടക്കുന്നൊരു തരുണി വാഴത്തടപോൽ രണ്ടും കുന്നുപോൽ രണ്ടും നോക്കിയില്ലെങ്ങും ഞാൻ വീണ്ടും വീണ്ടും എന്തിനു നോക്കണം സ്പഷ്ടമല്ലേ മായാത്ത മുദ്രകൾ മനസ്സിനുള്ളിൽ നഗ്നതയെവിടെത്തു ടങ്ങുന്നൊടുങ്ങുന്നു സന്ദേഹമൊട്ടുമലിഞ്ഞില്ലാതായില്ല ചൊടിയിലില്ല മുലക്കണ്ണിലുണ്ടു പക്ഷേ പൊക്കിൾച്ചുഴിയിലില്ല ;താഴെയുണ്ടല്പം കണ്ണിലുള്ളത് കണക്കാക്കിയിട്ടില്ല കരളിലുള്ളത് കണ്ടെത്തിയുമില്ല മൊഴിയിലേതിന് മൊഞ്ചുണ്ടെങ്കിലും പട്ടികമാറ്റിക്കൊള്ളിച്ചുംപോയി അഞ്ചാറടി പൊക്കത്തിൽ നഗ്നത മൂന്നു വിരലാൽ മറയ്ക്കാൻ മാത്രമോ ! എന്തിനിനിയും  മടിക്കുന്നു നാം വൃഥാ മൂന്നു വിരലും മാറ്റണം വെയിലേല്ക്കട്ടെ !                 -ൃ------------------------------------           താന്നിപ്പാടം ശശി --------------------------------------------

കവിത.... ചക്രവ്യൂഹം

അല്ലലിലെന്നുടെ ഭാവി മിനുക്കിയ നല്ലൊരുവൻ അന്ത്യമിതിങ്ങനെ തീർക്കുവതെന്തൊരു കഷ്ടമതായ് താണതിവേദനയോടെയുയർത്തിടുമാദരവിൽ സ്നേഹമിണക്കിയഴിച്ചിടുമേതൊരു രോധനവും ഏതൊരുമാർഗ്ഗമതുത്തമമായതു ചെയ്തിടുവാൻ രോഷഭയത്തെ തിരുത്തിയുണർത്തിയുയർത്തിടുവാൻ നന്ദി മറന്നവളെന്നൊരു ദോഷമുയർത്തിടുമോ കർമ്മഫലത്തെയറിഞ്ഞുരുകുന്നൊരു പാതകി ഞാൻ കൂടെയിറങ്ങി തുണയ്ക്കുവതെങ്ങനെ കാമുകിയോ കുട്ടികളുള്ളവളെങ്ങനെ കാമ്യമനോഹരിയായ് വേലയെടുത്തു കുഴഞ്ഞുതളർന്നൊരു കാന്തനെയും പാടെ മറന്നതിവേഗമിറങ്ങുക കല്പനയായ്.                ------------------------------------------          താന്നിപ്പാടം ശശി ----------------------------------------