Skip to main content

അസ്തമയ പ്രഭ.

     ചിറ ഇറങ്ങിയാല്‍ ഇടത്തോട്ട് എന്നാണ് വഴി പറഞ്ഞു കേട്ടത്.അതുകൊണ്ട് ചിറയിറക്കമെത്തിയപ്പോള്‍ അയാള്‍ക്ക് ആശ്വാസം തോന്നി.ഇനി അധികം ദൂരമില്ലല്ലോ നടക്കാന്‍.

     പറക്കുകയാണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.വളരെ വേഗത്തിലാണ് നടപ്പ്. ജീവിതത്തിന് ഒരു അര്‍തഥം ഉണ്ടായിരിക്കുന്നു.അതും ഓര്‍ക്കാപ്പുറത്ത് !

     പൊതിഞ്ഞ് എടുത്ത ആഭരണങ്ങള്‍ ബാഗില്‍ ഉണ്ടെന്ന് അയാള്‍ അപ്പോഴും ഉറപ്പു വരുത്തി.അമ്മയുടെ ആഭരണങ്ങള്‍ മുഴുവനും മാറ്റി വാങ്ങുകയായിരുന്നു.അല്ലാതെ പറ്റില്ലല്‌ലോ.പുതിയ മോഡല്‍ ആഭരണങ്ങള്‍ തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഒരു ജോടി വസ്ത്രങ്ങളും ബാഗില്‍ കരുതിയിട്ടുണ്ട്.നാളെ മുഹൂര്‍ത്ത സമയത്ത് വേണ്ടതാണ്.കഴിക്കാനുള്ള ഗുളികകളും മറന്നില്ല.

     യൗവനമിറങ്ങി വാര്‍ദ്ധക്യത്തിലേക്ക് കയറാന്‍ തുടങ്ങിയ താന്‍ ആര്‍ക്കും വേണ്ടി അല്ലാതെ സമ്പത്തിന് ഒരു കാവല്‍ ഭൂതമായ് തുടരുകയായിരുന്നല്ലോ ഇതു വരെ !തുണ ആരുമില്ലല്ലോ എന്ന  നിരാശ വാല്മീകം തീര്‍ക്കുകയും ചെയ്തിരുന്നു.

    എല്ലാം തകര്‍ത്ത് തന്നെ സ്വതന്ത്രനാക്കാന്‍ സൗദാമിനി വരേണ്ടി വന്നു.ആശ്രിത എങ്കിലും വിവാഹം വരെ കുടംബാംഗത്തെ പോലെ കഴിഞ്ഞവള്‍.പിന്നെ ഏതോ അജ്ഞാത തീരത്തേക്ക് അവളെ പിടിച്ചു കെട്ടി കൊണ്ടു പോകുകയായിരുന്നല്ലോ.

     കിതപ്പും അതോടൊപ്പം ഉണ്ടായ വിയര്‍പ്പും അയാള്‍ അവഗണിച്ചു.പതിവു പോലെ ക്ഷീണം കൂടുന്നില്ല.കൂടുതലായാല്‍ മാത്രം എവിടെയെങ്കിലും ഒന്ന് ഇരിക്കണം.

     മകളുടെ വിവാഹം ക്ഷണിക്കുന്നതിനിടയിലാണ് സൗദാമിനി ആദ്യമായി ആ രഹസ്യം വെളിപ്പെടുത്തുന്നത്.
'ദാസേട്ടന്റെ മുഖ ഛായയാണ് അവള്‍ക്ക് ഈ മറുകു പോലും ഇതേ സഥാനത്ത് ഇതു പോലുണ്ട് '    അവള്‍ കൈ ചൂണ്ടി പറഞ്ഞു.
'വരണം.വന്ന് അച്ഛന്‍ മരിച്ചു പോയ എന്റെ കുട്ടിയെ അനുഗ്രഹിക്കണം '

     കല്യാണ വീട്ടിലെ ആരവങ്ങള്‍ അയാള്‍ക്ക് അപ്പോള്‍ കേള്‍ക്കാമായിരുന്നു.ഒരു ക്ഷീണം.പുല്‍ത്തകിടിയില്‍ അയാള്‍ ഇരുന്നു.എന്തോ ഒരു പന്തികേട് പോലെ.അയാള്‍ ബാഗ് നെഞ്ചോടു ചേര്‍ത്തു പിടിച്ചു.പിന്നെ പുല്‍ത്തകിടിയിലേക്കു ചാഞ്ഞു.

    അപ്പോഴും അയാള്‍ കല്യണ വീട്ടിലെ ആരവങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.പിന്നെ അത് നേര്‍ത്ത് ഇല്ലാതാകുന്നത് ഒരു പരിഭ്രമത്തോടെ അയാള്‍ അറിഞ്ഞു.പിന്നെ ഒന്നും അയാള്‍ അറിഞ്ഞില്ല.അവിടെയും അയാള്‍ തോറ്റു പോയി.
                        ------------
            താന്നിപ്പാടം ശശി.
               -----

Comments

  1. ഒറ്റപ്പെടുന്നവരുടെ ജീവിതത്തിന് പകരം വെക്കാന്‍ മറ്റൊരു ജീവിതമില്ല.പ്രത്യാശയുടെ ഒരു തരി വെളിച്ചം വീണു കിട്ടിയാല്‍ അവര്‍ അതു പൊലിപ്പിച്ച് ഇഹപര ലോകങ്ങള്‍ മറന്നെന്നുമിരിയ്ക്കും.

    ReplyDelete

Post a Comment

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------