Skip to main content

Posts

Showing posts from 2018

കവിത...... വിടവാങ്ങൽ

പതിയോടൊത്തു പിരിഞ്ഞു പോകയാൽ പടിവാതിൽമറപറ്റി വിങ്ങിനാൻ അരുതെന്നമ്മ വിലക്കവേ ചൊടി അവളോടൊത്തു വിറച്ചു താളമായ് അറിയാതമ്മ വിതുമ്പി നില്ക്കവേ അമരുന്നാ തനു ശേഷിയറ്റപോൽ ചെറുകുഞ്ഞായി ചുമന്നു പിന്നെയും ചെറുതായൊന്നു തലോടിയങ്ങനെ പരിഹാസം ചൊരിയാൻ വരൻ ചാരെ പതിയേ മേനി വിടർത്തവേ വീണു കരയുന്നാർത്തു വിളിച്ചവൾ വീണ്ടും കരയാനമ്മയുമൊപ്പമപ്പോഴും അടിവെക്കാൻ മടി കൂടുമാ പ്രായം പടിയങ്ങിങ്ങു നിരങ്ങിയൂർന്നതും പിടി വിട്ടങ്ങു തെറിച്ചു മണ്ണതിൻ മടിയിൽ.. !കൈത്തലമാട്ടിമാഴ്കയായ് കൈയയച്ചൊന്നു തലോടി വാത്സല്യം ' കരയല്ലേ സുഖമായ് കഴിഞ്ഞിടാം തനിച്ചാണമ്മയതും മറക്കണം തുണയെന്നും കണവൻ , മറക്കുമോ ? ജനനത്തോടെ പിതാവുമീ ദിനം ജനനിക്കു മേലെ, യേറുമെന്റമ്മ... ' ഇതുപോൽ ചൊല്ലിയിരുന്നു, കാലംപോയ് അവിവേകം, മകളേ..പുലമ്പുന്നോ !' കനവോടൊത്തകലെയെങ്കിലുമാ - കനലുള്ളിൽ പടരാതെ നോക്കിടാം ട്രെയിനെത്തും, സമയം കളഞ്ഞു നീ കരയുഗ്മത്തെ വിടർത്തിനാനമ്മ കരിമേഘം ചൊരിയാൻ തുടങ്ങിനാൻ കൈകളിൽനിന്നു പിടിവിട്ടുയരും കിളിയെപ്പോലവളങ്ങു നീങ്ങിനാൻ, കരളും ചീന്തിയെടുത്തു വണ്ടിയും.                 ...

കവിത ........ കടപ്പുറത്ത്

തുണിയഴിച്ച് കാറ്റേറ്റും വെയിലേറ്റും കടപ്പുറത്ത് കിടക്കുന്നൊരു തരുണി വാഴത്തടപോൽ രണ്ടും കുന്നുപോൽ രണ്ടും നോക്കിയില്ലെങ്ങും ഞാൻ വീണ്ടും വീണ്ടും എന്തിനു നോക്കണം സ്പഷ്ടമല്ലേ മായാത്ത മുദ്രകൾ മനസ്സിനുള്ളിൽ നഗ്നതയെവിടെത്തു ടങ്ങുന്നൊടുങ്ങുന്നു സന്ദേഹമൊട്ടുമലിഞ്ഞില്ലാതായില്ല ചൊടിയിലില്ല മുലക്കണ്ണിലുണ്ടു പക്ഷേ പൊക്കിൾച്ചുഴിയിലില്ല ;താഴെയുണ്ടല്പം കണ്ണിലുള്ളത് കണക്കാക്കിയിട്ടില്ല കരളിലുള്ളത് കണ്ടെത്തിയുമില്ല മൊഴിയിലേതിന് മൊഞ്ചുണ്ടെങ്കിലും പട്ടികമാറ്റിക്കൊള്ളിച്ചുംപോയി അഞ്ചാറടി പൊക്കത്തിൽ നഗ്നത മൂന്നു വിരലാൽ മറയ്ക്കാൻ മാത്രമോ ! എന്തിനിനിയും  മടിക്കുന്നു നാം വൃഥാ മൂന്നു വിരലും മാറ്റണം വെയിലേല്ക്കട്ടെ !                 -ൃ------------------------------------           താന്നിപ്പാടം ശശി --------------------------------------------

കവിത.... ചക്രവ്യൂഹം

അല്ലലിലെന്നുടെ ഭാവി മിനുക്കിയ നല്ലൊരുവൻ അന്ത്യമിതിങ്ങനെ തീർക്കുവതെന്തൊരു കഷ്ടമതായ് താണതിവേദനയോടെയുയർത്തിടുമാദരവിൽ സ്നേഹമിണക്കിയഴിച്ചിടുമേതൊരു രോധനവും ഏതൊരുമാർഗ്ഗമതുത്തമമായതു ചെയ്തിടുവാൻ രോഷഭയത്തെ തിരുത്തിയുണർത്തിയുയർത്തിടുവാൻ നന്ദി മറന്നവളെന്നൊരു ദോഷമുയർത്തിടുമോ കർമ്മഫലത്തെയറിഞ്ഞുരുകുന്നൊരു പാതകി ഞാൻ കൂടെയിറങ്ങി തുണയ്ക്കുവതെങ്ങനെ കാമുകിയോ കുട്ടികളുള്ളവളെങ്ങനെ കാമ്യമനോഹരിയായ് വേലയെടുത്തു കുഴഞ്ഞുതളർന്നൊരു കാന്തനെയും പാടെ മറന്നതിവേഗമിറങ്ങുക കല്പനയായ്.                ------------------------------------------          താന്നിപ്പാടം ശശി ----------------------------------------

കവിത എന്റെ നാട്

സഹ്യസാനുവിൽ ഹരിതചേലയിൽ കൃശാംഗിയായൊരാൾ ചിലങ്ക കെട്ടുന്നു പക്ഷീകൂജനം മൃഗസ്വനങ്ങളും കളകളാരവം പൊഴിക്കും ചോലകൾ എന്റെ നാടിത് കേരളനാട് കേളികൾക്കിത് പുകൾപെറ്റ നാടല്ലോ കഥകളിയതും കൂത്തുമൊക്കെയും നിറഞ്ഞു നിന്നൊരു പുണ്യനാടിത് മതങ്ങളുണ്ടിതിൽ ജാതിയുണ്ടിതിൽ ഏകതയ്ക്കെന്നാൽ കുറവുമില്ലിതിൽ ഒരു ചരടിലായ് പിരിഞ്ഞ നാരുപോൽ തെളിഞ്ഞിടത്തതാം വൈചിത്ര്യമൊക്കെയും.                   --------------------------------------              താന്നിപ്പാടം ശശി -------------------------------------------െ--

കവിത സഖിയോട്

തരിക ഹൃത്തടനീറ്റിൽ നിന്നിത്തിരി നനവ്, ചാലിച്ചെടുക്കട്ടെ വ്യഥ ഞാൻ ശോകഭാവം നിനക്കെത്ര ചേരുന്നു പ്രിയേ ഞാനണിഞ്ഞെത്തട്ടെ നിനക്കൊപ്പം വരിക നീയെൻ ചാരെ വിശുദ്ധിതൻ അഷ്ടഗന്ധം പുകഞ്ഞെന്നിൽ നിറയട്ടെ ! വിശുദ്ധിയഖിലം നിനക്കേകും ചേർച്ചയിൽ ഒത്തുചേരുവാൻ ഞാനും വിളങ്ങട്ടെ പറയൂ നിന്നുടെ വശ്യമനോഹര - ഭാവമതിൽ പിന്നെന്തു ചേരുന്നു സമൃദ്ധിവിട്ടു ഞാൻ ദാരിദ്ര്യദുഃഖം സ്വയംവരിച്ചാൽ തിളങ്ങുമോ ചൊല്ലുക.                     -----------------------------------------                 താന്നിപ്പാടം ശശി ---െ---------------------------------------------------

ഗാനം.... നീ സഖീ

പാതിവിസ്മയ ഭാവം അതിൽ ഒഴിയും പകലിൻ രാഗം ചൊടിയിലുതിരാമൊഴികൾ ചാരെയണയും സമയം.                     (പാതിവിസ്മയ.... കാന്തശക്തിയാലിളക്കം കവിതപോലുടൻ ഒതുക്കം നടയ്ക്ക് നീങ്ങാപ്പദങ്ങൾ നാട്യമുദ്രയിൽ കോപം                     (പാതിവിസ്മയ.. ഓടിയകലാൻ തിടുക്കം ഓമൽച്ചൊടിയിലിളക്കം ചേഷ്ടകളേക്കാളും ഹൃദ്യം ഇഷ്ടതോഴീ നിൻ ഗമനം.                     (പാതിവിസ്മയ..                     -----------------------------------                 താന്നിപ്പാടം ശശി ------------------------------------------

ഗാനം... വിഷാദമെന്തേ..

വിഷാദമെന്തേ പൂവേ വിരിഞ്ഞുതീരും മുമ്പേ വിധിച്ചതോ നീ എടുത്തതോ വിഷാദചഷകം നുകരാൻ                     (വിഷാദമെന്തേ.. നിന്റെ മനസ്സിൽ ഇന്നലെയോളം നിറഞ്ഞു നിന്നൊരു രൂപം നിന്റെ മനസ്സിലെ ഞൊറികൾ ഞെക്കി കിനിച്ചിടുന്നോ ദുഃഖം                     (വിഷാദമെന്തേ... കനവ് കൊത്തിയ രൂപം മനസ്സിൽ കരളിലെ ദേവനായ് തീർന്നപ്പോൾ സ്വയംമറന്നെന്നും നടത്തിയ പൂജകൾ നിഷ്ഫലമായ വ്യഥയോ.                     (വിഷാദമെന്തേ...                     ---------------------------------------                 താന്നിപ്പാടം ശശി --------------------------------------------

ഗാനം.... ഉല്ലാസയാത്ര

മാഞ്ഞാലിപ്പുഴയിൽക്കൂടി മാളവനയ്ക്കൊരു തോണി മടിക്കേണ്ട കേറിക്കോളൂ യാത്രപോകാം ഇളവെയിൽ കാഞ്ഞിരിക്കാം പുഴയോരക്കാഴ്ചകൾ കാണാം ഇടവിടാതുയരും പുഴയിലെ ഓളത്തിൽ ചാഞ്ചാടാം                     (മാഞ്ഞാലിപ്പുഴയിൽ... പാടത്ത് പാടിപ്പാടി തൊണ്ട തെളിഞ്ഞൊരു നാണീ പാടാമോ തുഴതാളത്തിൽ നാടൻപാട്ട് നർമ്മക്കുരുക്കിലുടക്കി മനസ്സുകൾ നേടും മാണീ കയറില്ലേ ഉല്ലാസത്തിന് മികവേകില്ലേ                     (മാഞ്ഞാലിപ്പുഴയിൽ... അന്തിപ്പുക തിങ്ങുമ്പോൾ പണികേറുന്നൊരു കൂട്ടരേ അറയില്ലേ മനസ്സിനു വേണം ഉല്ലാസപ്പൂന്തേൻകണം കനവൊക്കെ വാരിവിതച്ച് പതിരെന്നും കൊയ്യുന്നോരേ കനവിന്റെ നനവൊപ്പുമീ  ഉല്ലാസയാത്ര.                     (മാഞ്ഞാലിപ്പുഴ...                     ---------------------------------------               താന്നിപ്പാടം ശശി -------------------------------------------

ഗാനം.... സഖിയോട്

നളിനമുഖം നോക്കി വണ്ടുകൾ മൂളും മന്ത്രദ്ധ്വനികളറിഞ്ഞെങ്കിൽ പ്രിയസഖി നിന്റെ കാതിൽ വീഴ്ത്തി ഞാൻ പ്രണയസാഗരമുണർത്തിയേനേ                     ( നളിനമുഖം... കിന്നാരമറിഞ്ഞെങ്കിൽ പൂങ്കാറ്റിനെപ്പോലെ കിന്നരിച്ചുകൊണ്ടടുത്തേനേ സപ്തവർണ്ണങ്ങളും സംഗീതവുമെന്നിൽ സ്വപ്നലോകങ്ങളൊരുക്കിയേനേ                      (നളിനമുഖം... സങ്കോചമില്ലെങ്കിൽ നിൻ മലർച്ചൊടികളാൽ സാന്ത്വനം നേടുവാൻ കഴിഞ്ഞേനേ നൊമ്പരപ്പുകയേല്ക്കും മനസ്സിലെ ചിത്രങ്ങൾ നിറമാർന്നു വീണ്ടും തെളിഞ്ഞേനേ.                    (നളിനമുഖം...                     --------------------------------                താന്നിപ്പാടം ശശി -------------------------------------------

ഗാനം.... കണ്ടെത്തൽ

ഓർക്കുകിലോമനേ നീയെനിക്കത്ഭുതം തീർക്കുന്നതോരോ നിമിഷം കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ ശൂന്യമീ ജീവിതമാകെ                (ഓർക്കുകിലോമനേ.... നിൻ ഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പ് ഞാൻ കണ്ടതൊക്കെയും നീളെ കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ ഭാവിതൻ സിന്ദൂരധൂളി                (ഓർക്കുകിലോമനേ.... പോക്കുവെയിലിന്റെ ശോഭയിൽ നീയന്ന് നേർക്കുനേർ തമ്മിലടുക്കേ മന്ദഹാസം നിന്റെ നാണമായ് തീർന്നുടൽ പൂന്തണ്ടുപോലെ വളഞ്ഞു.                (ഓർക്കുകിലോമനേ...                      ---------------------------------------                  താന്നിപ്പാടം ശശി -----------------------------------------------

ഗാനം... നീയുറങ്ങ്

താരുണ്യസ്വപ്നത്തിൻ സാഫല്യമേ നീയുറങ്ങൂ..നീയുറങ്ങൂ ചെന്തൊണ്ണ് കാട്ടി ചിരിക്കാതേ മുഷ്ടി ചുരുട്ടി കുതിക്കാതെ അമ്മിഞ്ഞപ്പാൽ കുടിച്ചിമ്മട്ടിൽ നീയെന്നെ പൊല്ലാപ്പിലാക്കല്ലേ കാക്ക കരഞ്ഞത് കേട്ടില്ലേ നേരം പുലർന്നതറിഞ്ഞില്ലേ അച്ഛനുണരുമ്പോൾ കാപ്പി കൊടുക്കണ്ടേ കുട്ടനും ഇങ്ക് കുറുക്കണ്ടേ                (താരുണ്യസ്വപ്നത്തിൻ.. മുത്തശ്ശിയമ്മയുണർന്നു കാണും മൂക്കത്തെ ശുണ്ഠി വളർന്നുകാണും മുറ്റമടിക്കട്ടേ, പാത്രം കഴുകട്ടേ മുത്തേ..മുത്തേ..നീയുറങ്ങൂ മുത്തേ.. മുത്തേ.. നീയുറങ്ങൂ.                 ( താരുണ്യസ്വപ്നത്തിൻ...                     ----------------------------------------െ               താന്നിപ്പാടം ശശി ------------------------------------------------

ഗാനം... കൗമാരം.

കടുംവർണ്ണങ്ങളിൽ കനവുകളെഴുതും കൗമാരം കൗതുകം തളരാത്ത കാലം പുന്നാരം തീരാത്ത പ്രായം                ( കടുംവർണ്ണങ്ങളിൽ... അറിയാതെ വന്നു പറയാതെ പോകും ആരെയും മയക്കുന്ന അതിഥി ഗതകാലസ്മരണയിൽ ശതകമൊന്നായാലും മികവോടെ തെളിയുന്ന കുസ്യതി                ( കടുംവർണ്ണങ്ങളിൽ... പുൽക്കൊടിത്തുമ്പിലെ ഹിമകണംപോലെ പുലർവെട്ടത്തിലെ അരുണിമപോലെ മറയുന്നതേതൊരു വനികയിൽ മടങ്ങിടാത്ത നിൻ യാത്ര.                (കടുംവർണ്ണങ്ങളിൽ.....                      -------------------------------------               താന്നിപ്പാടം ശശി --------------------------------------------

ഗാനം... കാത്തിരിപ്പ്

തോരാമഴയത്ത് തെളിഞ്ഞ നിലാവുപോൽ ചേരാച്ചിരിയുമായ് നിന്നവളേ ത്രേതായുഗത്തിലെ സീത നീ എനിക്കെന്നും കാതരഭാവം നീ കൈവിടില്ലേ                ( തോരാമഴയത്ത്.. കർണ്ണപുടങ്ങളിൽ നിൻ കഥ വീഴുമ്പോൾ കണ്ണിമ പൂട്ടാതെ കേട്ടിരിക്കാൻ മോഹത്തിൻ ജീർണ്ണിച്ച മേലങ്കി മാറ്റിയെൻ സ്നേഹാർദ്ര മാനസം കാത്തിരിപ്പൂ                (തോരാമഴയത്ത്... ചൊരിമണൽ മുറ്റത്തെ തളിർമാവിൻ നിഴലത്ത് തരളിതഗാത്രരായ് ചേർന്നിരിക്കാൻ ഇനിയെത്ര പൗർണ്ണമി തിങ്കളുദിക്കണം ഇനിയുമാ മൗനം നീ ഉടയ്ക്കുകില്ലേ.                ( തോരാമഴയത്ത്...                     --------------------------------------                 താന്നിപ്പാടം ശശി ----------------------------------------------

പൈതലിൻ കേളി

കുളിരുകോരിടും കുഞ്ഞുകേളികൾ മലിനമായൊരാ ദുഷ്ടചിന്തയും കഠിനചിത്തവും കോപമൊക്കെയും ഉരുകിടുന്നൊരാ വെണ്ണയാക്കിടും ചിരിപൊഴിക്കുമാ കുഞ്ഞിളന്തളിർ - ച്ചൊടിയിലൂറിടും തേൻകണങ്ങളോ ചരട് പാറിടും കാറ്റിലെന്നപോൽ ഒഴുകി നീണ്ടിടും താരുമേനിയിൽ വിരലുചേർത്തുടൻ മുഷ്ടിയാട്ടിടും അമിതവേഗമാ ആട്ടിനേകിടും ഒലി കൊടുത്തിടും താളമൊപ്പിച്ചും തരളമാക്കിടും ഏത് ചിത്തവും.                ------------------------------           താന്നിപ്പാടം ശശി --------------------------------------

വരുക മക്കളേ...

വരുക മക്കളേ.. തൊഴുതിട്ടു പോയിടാം വഴിയരികിലൊരമ്പലം വറുതി മുറ്റിയൊരമ്പലം           നട തുറക്കുന്നു ശാന്തി സോപാനം കയറുന്നയാൾ പിറുപിറുക്കുന്നു, മന്ത്രമല്ല പൊടിയുന്നു ദേവബിംബം ' തിരിഞ്ഞെന്തേ നോക്കാത്തൂ പിരിഞ്ഞെന്തേ പോരാത്തൂ കഴിവുകേട്, അല്ലാതെന്ത് ' പിറുപിറുക്കുന്നു ശാന്തി             പൊറുതിമുട്ടി പുറത്തിറങ്ങുന്നു ആശ്രിതനാം ദേവൻ ! വരുക മക്കളേ.. തൊഴുതിട്ടു പോയിടാം.               ----െ------ൃൃ------------------       താന്നിപ്പാടം ശശി -----------------------------------

കവിത... അമ്മയും കുഞ്ഞും.

മൃദുലകോമളം അമ്മതന്നിളം കരതലത്തിലാ കുഞ്ഞു ശാന്തമായ് കരയുമാക്കരൾ മന്ദഹാസയായ് തിരിയുമാശ്രമം പാൽക്കുടത്തിനായ് ഹൃദയഹാരിയായ് കൊഞ്ചുമമ്മയോ ശമനമാക്കിടും കുഞ്ഞുശാഠ്യവും നിപുണനായൊരാൾ കർമ്മമേകിടും അതിവിശിഷ്ടമാം ശില്പമൊന്നുപോൽ ധരണിതന്നിലീ ബന്ധമത്രയും ഉപരിതന്നെയീ കാലമെങ്കിലും അകിടിലൂറിടും പാലിനൊക്കുമോ നിറമതേറ്റുവാൻ ഹൃദ്യമെങ്കിലും !                ----------------------------           താന്നിപ്പാടം ശശി -----------------------------------

കവിത ... പടുജന്മം

പ്ലാവില ചുരുളുന്നു കുത്തിയമട്ടിൽത്തന്നെ മീങ്കലവാവട്ടത്തിൽ മാറാല കരിയുന്നു സഞ്ചിയുമായിപ്പോയയമ്മയും തിരിച്ചെത്തി സങ്കടമറിഞ്ഞില്ല പീടികക്കാരനത്രേ പട്ടിണി മൂന്നക്ഷരം മരണംപോലെതന്നെ ജീവിതമതുപോലെയക്ഷരം മൂന്നിൽ നില്പൂ ഏതെടുക്കണമെന്നു ചിന്തിച്ചുപോകുന്നേരം അന്ത്യമാം ശാന്തിമന്ത്രം മനസ്സിൽ തെളിയുന്നു അമ്മയ്ക്കു കുഞ്ഞുന്നാളിൽകിട്ടിയ പിള്ളവാതം വാർദ്ധക്യനടപ്പതിൽ ഭാരമായ് ചുമക്കുന്നു ഹൃദ്‌രോഗബാധയേറ്റു ചുള്ളിക്കെട്ടതുപോലെ തിണ്ണയിൽ വെറുംപായിലച്ഛനും ദ്രവിക്കുന്നു പെങ്ങളങ്ങൊരുവന്റെ കൂടെയിറങ്ങിപ്പോകേ സങ്കടക്കയത്തിലെ ജലമൊരല്പം താഴ്ന്നു വൈകാതെ കേട്ടു പിന്നെ യവളെച്ചതിച്ചത്രേ പുന്നമരത്തിൻ കൊമ്പിലവളാ ഭാരം തൂക്കി പിന്നെ, ഞാനല്ലേ ചൊല്ലാമിത്തിരി വെള്ളം വേണം തൊണ്ടയും വരണ്ടല്ലോ ഗദ്ഗദമോളംവെട്ടി നടക്കില്ലിരിക്കില്ല കിടപ്പും സുഖമല്ല മനുഷ്യനെന്ന സംജ്ഞയെനിക്കു ചേരില്ലൊട്ടും ഇഴഞ്ഞു നീങ്ങാം പക്ഷേ സമയമേറെ വേണം അതിനും പറ്റാതിപ്പോൾ വണ്ണവും കൂടിടുന്നു പറയൂ ഞാൻ കാണുന്ന മൂന്നക്ഷരത്തെത്തന്നെ പതുക്കെ പ്രാപിക്കട്ടെ എന്തിനീ പടുജന്മം.                -----------------...

ഹൈക്കു

താംബൂലരസം ചില്ലിൽച്ചിത്രങ്ങൾ ഇളിഭ്യച്ചിരി.           ×× അമിതാസക്തി ക്യൂ വളഞ്ഞുപുളഞ്ഞ് മദ്യകേരളം.           ×× വറ്റിവരണ്ടു കനവുള്ള കരൾ നനഞ്ഞ കണ്ണ്.           ×× അമ്മത്തൊട്ടിൽ നാളേറേ നിശ്ശബ്ദം ഇന്നൊരനക്കം.           ×× ചെപ്പടിവിദ്യ ആളുകൾക്കുന്മാദം പോക്കറ്റടിച്ചു.           ×× കരകയറാൻ സമുദ്രം അലറുന്നു വനരോദനം.           ××                --------------------------------           താന്നിപ്പാടം ശശി -----------------------------------

പുലരിപ്പാട്ട്

പൂർവ്വാംബരത്തിലെ ചെങ്കതിർ കണ്ടു ഞാൻ ഇന്നിലേയ്ക്കെത്തിയ നേരത്ത് പാലുള്ള കുപ്പിയെൻ മുന്നിലേയ്ക്കെത്തിച്ച് നാണത്തിൽ മുങ്ങി നീ നില്ക്കണ് എന്തുവിശേഷം ഹൂറിയെന്നുള്ള മട്ടിൽ ഞാൻ നിന്നെയും നോക്കവേ ഒന്നു വേഗം തരൂ പോകട്ടെയെന്നുള്ള ദൈന്യത്തിൽ നീയെന്നെ നോക്കുന്നു മുറ്റത്തെ മുല്ലയൊരായിരം പൂവുകൾ മെത്തപോൽ മണ്ണിൽ വിരിച്ചത് നോക്കിക്കൊതിച്ചു നീ നില്ക്കുമ്പോളെൻ മനം മാറ്റിപ്പിടിക്കുന്നു സീനത്.                ------------------------          താന്നിപ്പാടം ശശി ----------------------------------

ഭരണിപ്പാട്ട്

വന്നുകുളിച്ചെന്റെ വസ്ത്രവും മാറ്റീട്ടും വായിൽ നിറയുന്നു ഭരണിപ്പാട്ട് രേവതിനാളിൽ ഞാനമ്പലം പൂകുമ്പോൾ ഇവ്വിധം മാനക്കേടോർത്തതല്ല തന്നാനം തന തന്നാനം തന തന്നാനം തന തന്നാനം രോമാഞ്ചകഞ്ചുകം വാരിപ്പുതച്ചൊരാൾ രണ്ടു മുളന്തണ്ടിൽ താളമിട്ട് ദേവിസ്തുതിയെന്ന ഭാവത്തിൽ ചീറ്റുന്നു ദേവിയെച്ചേർത്തുള്ളസഭ്യവർഷം തന്നാനം തന തന്നാനം തന തന്നാനം തന തന്നാനം ഏറ്റു പാടുന്നോരും കൂട്ടത്തിൽ കൂത്താടി മാറ്റൊത്ത ഭാവത്തിലാടിടുന്നു കൂട്ടങ്ങളീവിധമൊന്നായിയെത്തുമ്പോൾ അമ്പലമുറ്റം ഹാ ! ചെന്താമര തന്നാനം താന തന്നാനംതാന തന്നാനം താന തന്നാനം പ്രാകൃതഭക്തിയ്ക്കു ചേർന്നതാണെങ്കിലും വൈകൃതം കാലത്തിനൊത്തതാണോ ഈണമെൻ നാവിൽ പിടയ്ക്കുന്നു നിർത്തട്ടെ ! നാണക്കേടാവും ഞാൻ വാ തുറന്നാൽ തന്നാനം താന തന്നാനം താന തന്നാനം താന തന്നാനം                --------------------------------         താന്നിപ്പാടം ശശി --------------------------------- 

കവിത.... മഴക്കാറ്

മഴമുകിലു തുഴയുവതു മാനത്തു കാണുകിൽ മനമിതിലുമുയരുമൊരു തീമഴക്കാറാകെ മഴമണികളുതിരുവതു മണ്ണിന്നു ഹർഷവും ചുമരുകളിലൊഴുകുവതു കണ്ണീരു  വർഷവും പുലരിമിഴി തുറയുവതു കണ്ടാൽ നടകൊള്ളും ഇരുളലകളിലിടറി പുരയെത്തുന്നു രാവിൽ പുരകളിലെ 'യടികള 'തു തീർന്നാലുമുണ്ടതിൽ എളിയ ചില പണികളതു ചെയ്യണമെന്നതും പിരിയുമതിനുപണമതിലു പറ്റും കുറഞ്ഞാൽ പുരയതിലെ ചെലവതിനുമൊക്കില്ല ശിഷ്ടം തരുണദശയിലശരണയായ്ത്തീർന്നതു കഷ്ടം തുണതരുവതിനിണയതിനു തന്നില്ല ഭാഗ്യം പുകയുമതുമനമിതിലെ ശാന്തി വറ്റിക്കവേ തുണതരുമൊരു തണലതു ദാഹിച്ചു പിന്നെയും അഗതികളിലഗതികളു രണ്ടമ്മമാരെത്തി അനുഭവമധുഫലമധുരം നീട്ടുവാൻ കൂടെ.                           ----------------------------------െ                   താന്നിപ്പാടം ശശി ----െ-െ--ൃ-െ-----------------------------

കവിത... ആ ദിനം

ഓർക്കുകിലോമനേ നീയെനിക്കത്ഭുതം തീർക്കുന്നതോരോ നിമിഷം കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ ശൂന്യമീ ജീവിതമാകെ നിൻഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പു ഞാൻ കണ്ടതൊക്കെയും നീളെ കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ ഭാവിതൻ സിന്ദൂരധൂളി പോക്കുവെയിലിന്റെ ശോഭയിൽ നാമന്നു നേർക്കുനേർ തമ്മിലടുക്കേ മന്ദഹാസം നിന്റെ നാണമായ്ത്തീർന്നുടൽ പൂത്തണ്ടുപോലെയുലഞ്ഞു.                    ---------------------------------              താന്നിപ്പാടം ശശി ---------------------------------------

കുട്ടികൾക്കുള്ള കവിത

പൂമ്പാറ്റയോട് ------------------------ മഞ്ഞപ്പൂവിലെ പൂമ്പാറ്റേ കുഞ്ഞിച്ചിറകു വിരിക്കാമോ തിണ്ണയിലെഴുതും കോലങ്ങൾ ചിറകതിലെഴുതിയതാരാണ് കാറ്റത്താടും പൂവായി ചിറകു വിരിച്ചാൽ തോന്നും നീ എത്ര നിറങ്ങൾ ചിറകിന്മേൽ നിന്നുതരാമോ എണ്ണാനായ് എന്തൊരു കോലം വരകൾക്കു നോക്കിവരയ്ക്കണതെങ്ങനെയോ ചായമെടുക്കാൻ പോയെന്നാൽ പാറി മറയല്ലേ പൂമ്പാറ്റേ.             ××××××××× കുയിലേ വരൂ.. ----------------------- പുള്ളിക്കുയിലേ നീയിന്നും തൊള്ള നനയ്ക്കാൻ വന്നോളൂ വെള്ളമെടുത്തുവെച്ചോളാം തുള്ളി കുടിച്ചു കുളിച്ചീടാം എന്തൊരു ചൂടാ പെയ്യുന്നേ തൊന്തരവായൊരു വെയിലല്ലോ മാന്തളിരുണ്ണാനില്ലാതായ് മാന്തോപ്പുകളും വെട്ടിപ്പോയ്                  ------------------------------           താന്നിപ്പാടം ശശി ---------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കവിത...... ഫാഷൻ

അണിയരുതു പുടവയതിവികലതയെ പേറും യുവതതനുകിരണമധു നുണയുവതിനാകാ ഉടലഴകുകതിരൊളിയെ തടയുവതു കഷ്ടം തനുവതിനു തുണയഴകു മനയുവതു വസ്ത്രം അഴുകുമൊരു മലരിതളു വലിവിലതിറുന്നാൽ തെളിയുമതിലതിവികലയരികു ഹിതമോഡൽ പുതുപുടവയണിയുവതു മുറിവതിനു വീണാൽ പടരുമൊരുകലയതിനു ഗരിമയിലുമെത്താം പുതുജനഹിതമണിയുവതു പഴമയിലെത്തേ തുടരുവതു തടയുമൊരു പിടിയതിനു വീഴാം സകലജനമഹിതമതു മൊഴിയുകിലുമുണ്ടോ തരുണജനമധുചഷകമതു കളയലുണ്ടോ.                  ---------------------------------             താന്നിപ്പാടം ശശി ---------------------------------------

കവിത...... ഞണ്ട്

ഞണ്ടുകറിക്കുള്ള തേങ്ങ, വേഗം വറുത്തിട്ടരയ്ക്കൂ നീലി രണ്ടു കറി വേറെ വേണ്ട, നന്നായ് ഞണ്ടു കറിവെച്ചെടുത്താൽ ഉണ്ടിട്ടെഴുന്നേറ്റ നേരം, പള്ള ചീനഭരണിയായ് തോന്നാം ഞണ്ടോളമില്ലൊരു വസ്തു, ഉണ്ടോ വേറെ തിരഞ്ഞാൽപ്പകരം ഞണ്ടിനെ സൃഷ്ടിച്ചതാരോ, ലോകം തിന്നു രസിക്കുവാൻ വേണ്ടി കൊണ്ടുവാ, കൊണ്ടുവാ കൂട്ടാ, നെന്നും നാണം മറന്നൊരാൾ കൂവാം.                ---------------------------           താന്നിപ്പാടം ശശി -----------------------------------

കവിത....... ലോട്ടറിക്കാരൻ

കാലത്തെഴുന്നേറ്റു കുളിച്ചീറൻമാറി യാത്രയായി കാലക്കേടിന്നാൾരൂപമാം കിഴവനന്നും കൈയിൽത്തൂങ്ങും സഞ്ചിയതിലൊരു പൊതി വേറെയിട്ടു ക്ഷീണം തോന്നി,യിരിക്കുമ്പോൾ മുറുക്കുവാനായ് ക്ലിപ്പിൽവെച്ച ടിക്കറ്റുകൾ കാറ്റിൽപ്പാറിയിടയുമ്പോൾ കൈവിരലാൽ നേരെയാക്കി നടന്നുനീങ്ങി ഇടയ്ക്കിടെ കഫം തേട്ടും ചുമയ്ക്കൊപ്പം തെറിച്ചയാൾ ഇടവഴി താണ്ടി മെല്ലെ റോഡിലുമെത്തി കൈനീട്ടമാണെന്നറക്കെ,യിടയ്ക്കിടെ പറഞ്ഞിട്ടും കൈയുയർത്തി വേണ്ടെന്നാംഗ്യം കാണിച്ചെല്ലാരും കഷ്ടമിന്നും ദുർദ്ദിനമോ സ്വയം ശപിച്ചയാളങ്ങു പരിഭ്രാന്തിയോടെ വശം തിരിഞ്ഞുനോക്കേ ഒരുകൂട്ടമാളുകളങ്ങപ്പുറത്തു നില്ക്കുന്നുണ്ടു ഒന്നു പോയാലത്രയുമായ്യെന്നു നിനച്ചു ആവുംമട്ടിൽ വേഗമോടെ കുറുകെ കടക്കുന്നേരം മോട്ടോർബൈക്കിൽ മൃത്യുവെത്തി,യെടുത്തുയർത്തി ചാഞ്ഞമരക്കൊമ്പിൽത്തട്ടി പാവമയാൾ വീണ കാഴ്ച ചങ്കിൽച്ചോര നിലയ്ക്കണം കണ്ടുനില്ക്കുവാൻ പൊതിഞ്ഞിട്ട പൊതിയൊട്ടുമഴിഞ്ഞില്ലയെങ്കിൽത്തന്നെ മുറുക്കിന്റെ രസം കവിൾത്തിങ്ങിയൊഴുകി                ----െ-----െ----------------------           താന്നിപ്പാടം ശശി -------------------...